ഇടക്കിടെ ഓർത്തു ചിരിക്കുമ്പോഴും ചമ്മലും ഒപ്പം വരുന്നൊരു സംഭവമാണ്.
ഞാൻ എറണാകുളത്ത് ഒരു വീടിന്റെ മുകൾ നിലയിലായിരുന്നു കുടുംബവുമായി വാടകയ്ക്ക് കഴിഞ്ഞിരുന്നത്. താഴെ വീട്ടുടമസ്ഥയായ ചേച്ചിയും കുട്ടിയും മാത്രമേ ഉള്ളു. ഭർത്താവ് ഗൾഫിലാണ്. ഇടയ്ക്ക് ഭാര്യയും കുട്ടിയും നാട്ടിൽ പോകുമ്പോൾ ഞാൻ തോന്നിയപോലെ കുറച്ചു ദിവസം ഒറ്റയ്ക്കു നിൽക്കാറുണ്ട്. ചിലപ്പോൾ എന്റെ ഒരു സുഹൃത്തുമൊത്ത് സെക്കന്റ് ഷോ കാണാൻ പോകും. മിക്ക ദിവസവും വീട്ടിൽ കിടന്നിട്ട് പിറ്റേന്ന് വെളിപ്പിനാണവൻ പോകാറ്.
ഇതുപോലൊരു ദിവസം ഞാനുണരും മുൻപേ അവൻ എഴുന്നേറ്റു പോയി. അല്പ്പം കഴിഞ്ഞു ഞാൻ ഓഫീസിലും പോയി. ഉച്ചയോടു കൂടി വീട്ടുടമസ്ഥയായ ചേച്ചിയുടെ ഫോണ്‍ കോൾ വന്നു.
"ആരാ ഉണ്ണീ മതിലു ചാടിയത് ?".
എനിക്കൊന്നും മനസ്സിലായില്ല. "ഇന്ന് വെളുപ്പിനെ ഒരാൾ ഇവിടുന്ന് മതിലു ചാടി പോയി. അത് എന്നോട് ഉടക്കി നില്ക്കുന്ന അപ്പുറത്തെ വീട്ടുകാരൻ കണ്ടു." ചേച്ചി കട്ട് ചെയ്തു. ഞാൻ കണ്ണു തള്ളി അല്പ്പം നിന്നു. നോർമലായപ്പൊ സുഹൃത്തിനെ വിളിച്ചു.
"ഗേറ്റ് പൂട്ടിയിരുന്നല്ലോ. നീയെങ്ങനെ പോയി?".
അവൻ ഗമയിൽ പറഞ്ഞു "നീ നല്ല ഉറക്കമാരുന്നു. ഞാൻ ശല്യപ്പെടുത്താതെ മതിലു ചാടിയിങ്ങു പോന്നു".
വീണ്ടും കണ്ണു തള്ളിയ ഞാൻ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. വീടൊഴിയേണ്ടി വരും എന്നു ചിന്തിച്ചു നിന്നപ്പോൾ ചേച്ചിയുടെ നിസ്സഹായമായ ശബ്ദം..
"ഞാൻ ചേട്ടനെ വിളിച്ചു പറഞ്ഞുണ്ണീ ..വേറെ ആരേലും പറഞ്ഞറിഞ്ഞാൽ കുഴപ്പമല്ലേ".
എന്റെ കണ്ണിനി തളളാൻ ബാക്കിയുണ്ടായിരുന്നില്ല.
No comments:
Post a Comment