Monday, September 23, 2019

മുൻവിധി


സുഖമില്ലാതെ വീണു പോയ ഒരു പോലീസുകാരനെ കുടിയനാക്കിയ വാർത്ത കണ്ടു. അപ്പോൾ മനസ്സിൽ ഒരിക്കൽ കണ്ട മറ്റൊരു ചിത്രം തെളിഞ്ഞു.

എറണാകുളം SRM റോഡിൽ ഒരു ഹോട്ടലിൽ ഞാൻ ഭക്ഷണം കഴിക്കാനിരിക്കുന്നു. റോഡിൽ മുഷിഞ്ഞ വേഷവുമായി ഒരു തമിഴൻ ഒരു ഉന്തുവണ്ടിയിൽ ആക്രി നിറച്ച് തള്ളിക്കൊണ്ടു വരുന്നു. കൂടെ വളരെ ജീർണ്ണിച്ച വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീയും ചെറിയ ഒരു കുട്ടിയും. അവരുടെ അന്നമായിരിക്കാം ഉന്തുവണ്ടിയിൽ. 

പെട്ടെന്ന് അയാൾ വല്ലാതെ ചുമയ്ക്കുകയും ഛർദ്ദിക്കുകയും ചെയ്തു. സ്ത്രീ പകച്ചു നിൽക്കുന്നു. പരവേശത്തോടെ കണ്ണും തള്ളിക്കൊണ്ട് അയാൾ ഞാനിരുന്ന ഹോട്ടലിലേക്ക് ഓടിക്കയറി. ആരോ കഴിച്ചു പോയ ഉച്ഛിഷ്ടം കിടന്ന ടേബിളിലിരുന്ന വെള്ളം ആർത്തിയോടെ അയാൾ കുടിച്ചു. ജീവൻ പിടിച്ചു നിർത്തും പോലെ  നെഞ്ചും തൊണ്ടയും തടവിക്കൊണ്ട് കുറച്ചു നേരം നിന്നിട്ട് പതുക്കെ ഉന്തുവണ്ടിയ്ക്കരികിലേക്കയാൾ നടന്നു. ഹോട്ടലുടമയും കസ്റ്റമേഴ്സും അവജ്ഞയോടെ നോക്കി നിന്നു. ലഹരി ഉപയോഗമാണെന്നവർ കരുതിക്കാണും. ഒന്നും ഒന്നും ചെയ്യാനില്ലാതെ നോക്കിയിരുന്നെങ്കിലും ഇടയ്ക്കിടെ ആ ചിത്രവും ചില ചോദ്യങ്ങളും മനസ്സിലേക്കു വരും.

അയാൾ വലിയൊരു രോഗിയായിരിക്കുമോ ?
ആഹാരം കഴിച്ചിട്ടുണ്ടാവുമോ?
ശുചിത്വത്തിന്റെയും നല്ല ഭക്ഷണത്തിന്റെയും ആവശ്യകത ആര് പറഞ്ഞു കൊടുക്കും?
അതറിയാമെങ്കിൽ തന്നെ അതവർക്ക് പ്രാപ്യമാണോ ?
അയാൾ തെരുവിൽ മരിച്ചാൽ ആ സ്ത്രീയും കുട്ടിയും എന്ത് ചെയ്യും?

ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും മുൻവിധികളില്ലാതെ സമൂഹത്തിലെ സഹജീവികളെ നമ്മൾ മനസ്സിലാക്കേണ്ടതല്ലേ?

No comments:

Post a Comment