Monday, September 23, 2019

വലകൾ


ഇസ്ളാം ഇതര വിശ്വാസക്കാരെ ശത്രുക്കളായി കാണണമെന്ന് പഠിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിനെ പറ്റി ഒരു വാർത്ത ഇന്ന് കണ്ടു. ഓർമ്മ വന്നത് വർഷങ്ങൾക്കു  മുൻപുണ്ടായൊരു അനുഭവമാണ്. 

എറണാകുളത്ത്  പച്ചാളത്തിനടുത്ത് കുറച്ചു കാലം താമസിച്ചിരുന്നു. ഒരിക്കൽ രാവിലെ ഓഫീസിലേക്ക് നടന്നു പോകും വഴി എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ സ്‌കൂളിൽ പോകുന്നത് കണ്ടു. അവനു താങ്ങാൻ കഴിയാത്തൊരു ബാഗും തൂക്കിയുള്ള  നടത്തം കണ്ടപ്പോൾ കൗതുകം തോന്നി പരിചയപ്പെട്ടു. 

 ഞാൻ അവൻ എവിടെ പഠിക്കുന്നുവെന്നും  പേരെന്താണെന്നും മറ്റും ചോദിച്ചറിഞ്ഞു. അവൻ വളരെ സന്തോഷത്തിലായിരുന്നു. ഇടയ്ക്ക്  എന്റെ പേര് ചോദിച്ചു. ഞാൻ ഉണ്ണിയെന്നു പറഞ്ഞു. അവന്റെ മുഖത്തൊരു സംശയഭാവം ഞാൻ കണ്ടു. അവന്റെ രണ്ടാമത്തെ ചോദ്യം എന്നെ ഞെട്ടിച്ചു. " മുസ്ലിം ആണോ? ". കുട്ടിയുടെ അറിവില്ലായ്മയല്ലേ. ഞാൻ ഉത്തരം പറഞ്ഞു "അല്ല". അതിനു ശേഷം അവൻ മിണ്ടിയില്ല. 

അതിനടുത്തൊരു ദിവസം കണ്ടപ്പോൾ ഞാൻ പേരെടുത്ത് വിളിച്ച് അടുത്ത്  ചെന്നു... മുഖത്ത് പോലും നോക്കാതെ അവൻ നടന്നു പോയി. ഞാൻ ഒരുപാട് ചിന്തിച്ചു. ഈ പ്രായത്തിനുള്ളിൽ ആരാണവനിൽ വിഷം നിറച്ചിട്ടുണ്ടാവുക?   വലുതായാൽ അവൻ സമൂഹത്തിൽ എങ്ങനെ പെരുമാറും? ജാതിമതങ്ങളറിയാതെ കെട്ടി മറിഞ്ഞ കുട്ടിക്കാലത്തിന്റെ നന്മയുമോർത്തു. 

എന്റെ പല മതവിഭാഗങ്ങളിലെ സുഹൃത്തുക്കളിൽ ഞാൻ കണ്ടിട്ടില്ലാത്ത ഈ ചിന്തകൾ ചില കുട്ടികളിൽ ആരൊക്കെയോ കുത്തിനിറയ്ക്കുന്നുണ്ടെന്നത് സത്യമാണ്. അത് ഏതെങ്കിലും മതത്തിന്റെ ദോഷമല്ല. ഓരോ മതത്തിന്റെയും നിർവ്വചനക്കാർ നെയ്തു കൂട്ടുന്ന വലകളാണ്. രക്ഷപ്പെടാനാകാതെ പെട്ടുപോകുന്ന വലകൾ..

No comments:

Post a Comment